2024ൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ 17ാം സീസണിൽ പുതിയ നിയമം കൊണ്ടുവരുന്നു. ബൗളർക്ക് ഒരു ഓവറിൽ രണ്ട് ബൗൺസർ എറിയാൻ അനുവാദം നൽകുന്നതാണ് പുതിയ നിയമം.
കഴിഞ്ഞ മാസം സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ ബി.സി.സി.ഐ ഈ നിയമം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഇതാണ് അടുത്ത ഐ.പി.എൽ സീസണിലേക്ക് കൊണ്ടുവരുന്നത്. ഇതോടെ ഫാസ്റ്റ് ബൗളർമാർക്ക് മത്സരത്തിൽ കുറച്ചുകൂടി മേധാവിത്വം ലഭിക്കും.
പൊതുവെ ബാറ്റർമാർ മികവ് കാണിക്കും വിധമാണ് ഐ.പി.എല്ലിന്റെ നിയമങ്ങൾ. ഇതിന് ചെറിയ രീതിയിലെങ്കിലും മാറ്റം കൊണ്ടുവരാൻ പുതിയ നിയമത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
രണ്ട് ബൗൺസർ എറിയാൻ സാധിക്കുന്നത് കൂടുതൽ ഉപകാരപ്രദമാകുമെന്ന് ഇന്ത്യൻ പേസർ ജയദേവ് ഉനദ്കട് പ്രതികരിച്ചു. 'ഇത് ബാറ്റർക്കെതിരെ കുറച്ചുകൂടി മേധാവിത്വം നൽകാൻ ബൗളറെ സഹായിക്കും. അവസാന ഓവറുകളിലെല്ലാം ഇതൊരു വജ്രായുധമായി ബൗളർക്ക് ഉപയോഗിക്കാനാകും' -ഉനദ്കട് കൂട്ടിച്ചേർത്തു.
17ാം സീസൺ ഐ.പി.എല്ലിന്റെ താരലേലം ഇന്ന് ദുബൈയിൽ നടക്കാനിരിക്കുകയാണ്. പുതിയ നിയമം വരുന്നതോടെ ഫാസ്റ്റ് ബൗളർമാർക്കായി ലേലത്തിൽ കടുത്ത മത്സരം നടക്കാൻ സാധ്യതയുണ്ട്. 214 ഇന്ത്യൻ താരങ്ങളടക്കം 333 പേരാണ് ലേല പട്ടികയിലുള്ളത്. 30 വിദേശ താരങ്ങൾ ഉൾപ്പെടെ 77 പേരെയാണ് പത്ത് ടീമുകൾക്കായി സ്വന്തമാക്കാനാകുക.
© Copyright 2023. All Rights Reserved