കണ്ണൂര്‍ കൊട്ടിയൂരിൽ കമ്പി വേലിയിൽ കുടുങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. കടുവ ചത്തത് മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ്. പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് കടുവയുടെ മൃതദേഹം മാറ്റും. 10 വയസുള്ള ആൺകടുവയാണ് ചത്തത്.
ഇന്നലെയാണ് കടുവയെ കൊട്ടിയൂർ പന്നിയാംമലയിൽ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. മുൻ കാലുകളിലൊന്ന് കുരുങ്ങിയ നിലയിൽ അലറുകയായിരുന്നു കടുവ. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷ പ്രവർത്തനം തുടങ്ങി. 11 മണിയോടെ വയനാട്ടിൽ നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ധ സംഘം കടുവയെ മയക്കുവെടി വെക്കുകയായിരുന്നു. കടുവയ്ക്ക് കാര്യമായ പരിക്കില്ലെങ്കിലും ഒരു പല്ലില്ലാത്തതിനാൽ കാട്ടിൽ തുറന്നു വിടില്ലെന്നുമാണ് ഡിഎഫ്ഒ ഇന്നലെ അറിയിച്ചത്.
© Copyright 2025. All Rights Reserved