ഈ ലോകത്തുനിന്നുള്ള യാത്രയിൽ
രോഗത്താൽ ക്ലേശിക്കുന്ന 'നിന്നെ' തനിച്ചാക്കില്ല... നെതർലൻഡ്‌സ് മുൻ പ്രധാനമന്ത്രി ഡ്രിസ് ഫൻ അഹ്ത് മരണത്തിലും ഭാര്യ യൂജീനിയെ ഒപ്പം കൂട്ടി. രണ്ടുപേരും കൈകോർത്തുപിടിച്ച് ഈമാസം അഞ്ചിന് ദയാവധം സ്വീകരിച്ചു. 93 വയസ്സായിരുന്നു ഇരുവർക്കും. ഇരുവർക്കും. ഫൻ അഹ്‌ത് സ്ഥാപിച്ച പലസ്‌തീൻ അനുകൂലസംഘടനയായ റൈറ്റ്സ് ഫോറമാണ് ഇരുവരുടെയും മരണവിവരം പുറത്തുവിട്ടത്. 70 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ജീവിതത്തിലുടനീളം നിഴൽ പോലെ കൂടെ ഉണ്ടായിരുന്ന ജീവിതപങ്കാളിയെ മരണത്തിലും തനിച്ചാക്കില്ല എന്ന് തീരുമാനിച്ചാണ് ഡ്രിസ് ഫൻ അഹ്‌ത് ഒപ്പം കൂട്ടിയത്. 1977 മുതൽ 82 വരെ നെതർലൻഡ്‌സിൻ്റെ പ്രധാനമന്ത്രിയായിരുന്നു ഫൻ അഹ്ത്. ക്രിസ്‌ത്യൻ ഡെമോക്രാറ്റിക് അപ്പീൽ പാർട്ടിനേതാവായിരുന്ന അദ്ദേഹം പിന്നീട് കൂടുതൽ ഇടതുപക്ഷ മനസ്സുപുലർത്തി. ഇസ്രയേൽ-പലസ്‌തീൻ പ്രശ്‌നത്തിലെ നിലപാടിന്റെ പേരിൽ തെറ്റി 2017-ൽ അദ്ദേഹം പാർട്ടിവിട്ടു. 2019ലെ മസ്തിഷ്‌ക രക്തസ്രാവത്തിൽനിന്ന് അദ്ദേഹം പൂർണമുക്തനായില്ല. യൂജീനിയും തീരെ അവശയായിരുന്നുവെന്നും പരസ്‌പരം പിരിയാൻ രണ്ടുപേർക്കുമാകില്ലായിരുന്നുവെന്നും റൈറ്റ്സ് ഫോറം ഡയറക്ടർ ജെറാർദ് യോങ്ക്‌മാൻ പറഞ്ഞു.
ദയാവധത്തിന് 2002-ൽ നിയമപരമായി അനുമതിനൽകിയ രാജ്യമാണ് നെതർലൻഡ്‌സ്. അസഹനീയമായ യാതന, രോഗമുക്തിക്ക് ഒട്ടുംസാധ്യതയില്ലാത്ത അവസ്ഥ തുടങ്ങിയ ആറുസാഹചര്യങ്ങളിൽ ദയാമരണമാകാം എന്നാണു നിയമം. ഡോക്ടർമാരുടെ സഹായത്തോടെ ദയാമരണം സാധ്യമാക്കിക്കൊടുക്കുന്ന സന്നദ്ധസംഘങ്ങളും നെതർലൻഡ്‌സിലുണ്ട്.
© Copyright 2023. All Rights Reserved