ഫ്രാൻസിസ് മാർപാപ്പയുടെ ചികിത്സ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി റോമിലെ ജെമിലി ആശുപത്രിയിലെ ഡോക്ടർ സംഘത്തിന് നേതൃത്വം നൽകിയ പ്രൊഫസർ സെർഗിയോ അലിഫേരി. അദ്ദേഹത്തെ സമാധാനത്തിൽ മരിക്കാൻ വിടുന്ന കാര്യം ആലോചിച്ചിരുന്നുവെന്നും അലിഫേരി പറഞ്ഞു. ഇറ്റാലിയൻ പത്രം കൊറിയെറെ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അലിഫേരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
------------------------------------------------
'ചികിത്സ നിർത്തി അദ്ദേഹത്തെ വെറുതെ വിടുക അല്ലെങ്കിൽ മറ്റ് അവയവങ്ങളെ ബാധിക്കുമെങ്കിലും സാധ്യമായ എല്ലാ മരുന്നും ചികിത്സയും നൽകുക എന്ന വഴിയാണ് മുന്നിലുണ്ടായത്. അവസാനം ഞങ്ങൾ ഈ വഴി തിരഞ്ഞെടുത്തുന്നു', അലിഫേരി പറഞ്ഞു. മാർപാപ്പയുടെ നഴ്‌സായ മസ്സിമിലാനോ സ്ട്രാപ്പെറ്റിയാണ് ചികിത്സ തുടരാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാൻ മാർപാപ്പ അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നുവെന്നും അലിഫേരി കൂട്ടിച്ചേർത്തു. ആദ്യദിവസം മുതൽ തന്നെ തന്റെ അവസ്ഥയെക്കുറിച്ച് സത്യസന്ധമായി തന്നോട് തുറന്ന് പറയണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടിരുന്നതായും അലിഫേരി പറഞ്ഞു. നിലവിൽ തന്റെ വസതിയായ കാസ സാന്റ മാർതയിലാണ് മാർപാപ്പ താമസിക്കുന്നത്. ശ്വാസകോശ സംബന്ധിയായതും ചലനസംബന്ധമായതുമായ ചികിത്സ, വോയിസ് റിക്കവറി തുടങ്ങിയ ചികിത്സ നൽകുന്നതായാണ് വത്തിക്കാൻ അറിയിക്കുന്നു. 24 മണിക്കൂറും മാർപാപ്പയ്ക്ക് ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
38 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഈ മാസം 23നാണ് മാർപാപ്പ ചികിത്സ പൂർത്തിയായി ആശുപത്രി വിടുന്നത്. ആശുപത്രിയിലുണ്ടായിരുന്ന സമയത്ത് മാർപാപ്പയ്ക്ക് നിരവധി തവണ ശ്വാസതടസം നേരിട്ടിരുന്നു. അതിൽ രണ്ട് തവണയുണ്ടായ ശ്വാസ തടസം ഏറ്റവും അപകടം പിടിച്ചതായിരുന്നുവെന്നും അലിഫേരി കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved