യുകെയിൽ പടർന്നുപിടിക്കുന്ന മീസിൽസ് പകർച്ചവ്യാധിയ്‌ക്കെതിരെ അടിയന്തര വാക്‌സിനേഷൻ പദ്ധതി അനിവാര്യമെന്ന് ആരോഗ്യ മേധാവികൾ. ദേശീയ ഗുരുതരാവസ്ഥ പ്രഖ്യാപിച്ച യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മാരകമായ വൈറസിന് എതിരെ വളരെ കുറച്ച് കുട്ടികൾക്ക് മാത്രമാണ് സുരക്ഷയുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് മീസിൽസ്, മംസ്, റുബെല്ലാ വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഏജൻസി ചീഫ് എക്‌സിക്യൂട്ടീവ് ജെന്നി ഹാരീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധിയായി വളരുന്ന അവസ്ഥയാണ് യുകെ നേരിടുന്നതെന്ന് ഹാരീസ് ചൂണ്ടിക്കാണിച്ചു. 2016-ൽ ബ്രിട്ടനെ ലോകാരോഗ്യ സംഘടന മീസിൽസ് മുക്ത രാജ്യമായി പ്രഖ്യാപിച്ച സ്ഥാനത്താണ് ഈ തിരിച്ചുപോക്ക്. ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങളും, ബുദ്ധിമുട്ടിക്കുന്ന റാഷസും ലക്ഷണങ്ങളായി കാണുന്ന രോഗം 5000 പേരിൽ ഒരാളെ വീതം മരണത്തിലേക്ക് നയിക്കുന്നുണ്ട്. രാജ്യത്ത് മീസിൽസിന് എതിരായ വാക്‌സിനേഷൻ നിരക്കിൽ വലിയ തോതിൽ ഇടിവ് സംഭവിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ലണ്ടനിലും, വെസ്റ്റ് മിഡ്‌ലാൻഡ്‌സിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഒക്ടോബർ 1 മുതൽ ഏതാണ്ട് മുന്നൂറിലേറെ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം കേസുകളും പത്ത് വയസ്സിൽ താഴെയുള്ളവരാണ്. ദേശീയ സംഭവമായി പ്രഖ്യാപിച്ചതോടെ പൊതുജനങ്ങൾക്ക് ഉയർന്ന ആരോഗ്യ അപകടമായി ഈ മാറുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. 95 കവറേജെങ്കിലും വാക്‌സിനേഷനിൽ ഉണ്ടാകണമെന്ന് ജെന്നി ഹാരീസ് ചൂണ്ടിക്കാണിക്കുന്നു. ചില സമൂഹങ്ങളിൽ വാക്‌സിനേഷൻ അപകടകരമായ തോതിൽ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ 84.5% കുട്ടികൾക്കാണ് രണ്ട് ഡോസ് എംഎംആർ വാക്‌സിനും ലഭിച്ചത്. 2010/11ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതാണിത്.
© Copyright 2023. All Rights Reserved