ഡോ.ബിജു പെരിങ്ങത്തറയുടെയും കുര്യൻ ജോർജ്ജിന്റെയും നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി 'ന്യൂക്‌മ കേരളപുരം - 2024" വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാമ്മൻ ഫിലിപ്പ് പ്രസിഡൻ്റായിരുന്ന യുക്‌മ ഭരണസമിതിയുടെ നേതൃത്വത്തിൽ "കേരളാ ബോട്ട് റേസ് & കാർണിവൽ" എന്ന പേരിൽ 2017 ജൂലൈ 29ന് യൂറോപ്പിൽ ആദ്യമായി വാർവിക് ഷെയറിലെ റഗ്‌ബി ഡ്രേക്കോട്ട് തടാകത്തിൽ നടത്തിയ വള്ളംകളി വൻ വിജയമായിരുന്നു. 22 ടീമുകൾ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയിൽ നോബി കെ ജോസ് നയിച്ച ഖുസ്റ്റർ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ വിജയ കിരീടം സ്വന്തമാക്കി. തുടർന്ന് "കേരളാ പൂരം 2018 എന്ന
പേരിൽ ഓക്സ്‌ഫോർഡ് ഫാർമൂർ റിസർവോയറിൽ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയിൽ 32 ടീമുകൾ മാറ്റുരച്ചപ്പോൾ തോമസ്കുട്ടി ഫ്രാൻസിസ് നയിച്ച ലിവർപൂൾ ജവഹർ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടൻ ഒന്നാം സ്ഥാനം. സ്വന്തമാക്കി. 2019ൽ മൂന്നാമത് വള്ളംകളി ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്‌സ് തടാകത്തിൽ സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടൻ കിരീടം നിലനിർത്തി കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ൽ നടത്തിയ വള്ളംകളിയിൽ വീണ്ടും ജേതാക്കളായി ലിവർപൂൾ ജവഹർ ബോട്ട് ക്ലബിൻ്റെ തായങ്കരി ചുണ്ടൻ ഹാട്രിക്ക് നേട്ടം കൈവരിച്ചു. 2023 ലെ അഞ്ചാമത് യൂക്ക്‌മ കേരളപുരം വള്ളംകളി മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട് ക്ലബ് സാൽഫോർഡിൻ്റെ പുളിങ്കുന്ന് ചാമ്പ്യൻമാരായി. ഇത്തവണ പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നതിനായി കൂടുതൽ ടീമുകൾ രംഗത്ത് വരുന്നതിന് യുക്‌മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മത്സരവള്ളംകളിയുടെ കൃത്യതയാർന്ന നടത്തിപ്പിന് വേണ്ടിയും ടീമുകൾക്ക് കൂടുതൽ അവസരം ഉറപ്പാക്കുന്നതിനുമായി 27 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ പിന്നീട് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും.
“കേരളാ പൂരം 2024"നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാൽ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് "ബോട്ട് റേസ് - ടീം മാനേജ്മെൻ്റ് & ട്രെയിനിങ്" വിഭാഗത്തിൽ ചുമതല ഏല്പിച്ചിരിക്കുന്നത്. ജയകുമാർ നായർ, വർഗീസ് ഡാനിയേൽ, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിങ്ങിന്റെയും
ചുമതല വഹിക്കുന്നത്. ഓരോ ബോട്ട് ക്ലബ്ബുകൾക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകൾ, വിവിധ സ്പോർട്ട്സ് ക്ലബ്ബുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവർക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷം മത്സരം നടത്തപ്പെട്ട അതേ മോഡൽ വള്ളങ്ങൾ തന്നെയാവും മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളൻ, വെപ്പ് വള്ളങ്ങൾക്ക് സമാനമായ ചെറുവള്ളങ്ങളാണ്.
ഓരോ ടീമിലും 20 അംഗങ്ങൾ ഉള്ളതിൽ 16 പേർ മത്സരം നടക്കുമ്പോൾ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും. മറ്റ് 3 പേർ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങൾ മലയാളികൾ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളർന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതിൽ ഉൾപ്പെടും. മത്സരത്തിനുള്ള ടീമുകളിൽ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേർക്കാവുന്നതാണ്. ബോട്ട് ക്ലബ്ബുകൾ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷൻ, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാർ ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്. കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകൾ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എസ് എം എ ബോട്ട്ക്ലബ്ബ് സാൽഫോർഡ് മത്സരിക്കാനിറങ്ങിയത് പുളിങ്കുന്ന് എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബ്ബുകൾക്ക് ഇഷ്ടമുള്ള കുട്ടനാടൻ ഗ്രാമത്തിന്റെ പേര് രജിസ്റ്റർ ചെയ്യുമ്പോൾ ആവശ്യപ്പെടാവുന്നതാണ്. പേര് നൽകുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വർഷം ബോട്ട് ക്ലബുകൾ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാൽ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകൾ നൽകുന്ന അപേക്ഷകൾക്ക് മുൻഗണന ലഭിക്കുന്നതാണ്. എല്ലാ ടീമുകളിലേയും അംഗങ്ങൾക്കുള്ള ജഴ്സികൾ സംഘാടക സമിതി നൽകുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ മുഴുവൻ പേരും ജഴ്‌സി സൈസും നൽകേണ്ടതാണ്. പങ്കെടുക്കാനെത്തുന്ന ടീമുകളിലെ 20 അംഗങ്ങൾക്ക് വീതം ജഴ്സി നൽകുന്നത് പരിപാടിയ്ക്ക് വർണ്ണപ്പകിട്ടേകും. 20 ടീം അംഗങ്ങളിൽ ഒരാൾ ടീം ക്യാപ്റ്റൻ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാർ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷൻ ഫീസ് ടീമുകൾക്ക് 500 പൗണ്ട് ആയിരിക്കും. ഇത് ടീം ക്യാപ്റ്റന്മാരാണ് നൽകേണ്ടത്. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൌണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. ടീമിന് സ്പോൺസർമാർ ഉണ്ടെങ്കിൽ അവരുടെ ലോഗോ ജഴ്‌സിയിൽ ഉൾപ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്. ഇത് നിബന്ധനകൾക്ക് വിധേയമാണ്. ബ്രിട്ടണിൽ നിന്നുമുള്ള ടീമുകൾക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളികളുടെ ടീമുകൾ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകൾക്ക് ഫീസിനത്തിൽ ഇളവുകളുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉൾക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകൾക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷൻ അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തിൽ അറിയിക്കുന്നതും തുടർന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.
വനിതകൾക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലിൽ പ്രദർശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും ജൂൺ 15നുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദർശന മത്സരത്തിലുണ്ടായത്.
© Copyright 2023. All Rights Reserved