കൺസർവേറ്റീവുകൾക്ക് എതിരെ മൃഗീയ ഭൂരിപക്ഷം നേടാൻ കാത്തിരിക്കുന്ന ലേബർ പാർട്ടിയ്ക്ക് തിരിച്ചടിയായി പാർട്ടിയുടെ ലീഡ് ചുരുങ്ങുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന അഭിപ്രായ സർവേയിൽ ഇരുപതിന് മുകളിലായിരുന്ന ലീഡ് 13 പോയിന്റിലേക്ക് ചുരുങ്ങിയതായി വ്യക്തമായിട്ടുണ്ട്.കീർ സ്റ്റാർമറിനൊപ്പം, സുനാകിന്റെ അപ്രൂവൽ റേറ്റിംഗ് സ്ഥിരത കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇരുവരുടെയും റേറ്റിംഗിൽ തിരിച്ചടി നേരിട്ടിരുന്നു. സ്റ്റാർമറുടെ നെറ്റ് അപ്രൂവൽ നിലവിൽ -9 ആണ്. സുനാകിന്റേത് -29'ലും എത്തി. കഴിഞ്ഞ ആഴ്ചയിൽ നിന്നും 3 പോയിന്റ് വർദ്ധനവാണിത്.
അനധികൃത അഭയാർത്ഥികളെ റുവാൻഡയിലേക്ക് അയയ്ക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ടോറി വിമതനീക്കം മറികടന്ന് മുന്നോട്ട് കൊണ്ടുപോകുന്നതിൽ സുനാകും, വിപ്പുമാരും വിജയിച്ചിരുന്നു. ലേബറിന്റെ ലീഡ് താഴ്‌ന്നെങ്കിലും ഇപ്പോഴും ഇരട്ട അക്കത്തിലാണ് ഇത് നിലനിൽക്കുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇത് കൺസർവേറ്റീവുകൾക്ക് ചങ്കിടിപ്പ് നൽകുന്നുണ്ട്.
ഏറ്റവും പുതിയ പോളിൽ ലേബറിന് 40% വോട്ട് വിഹിതമാണ് കണക്കാക്കുന്നത്. കൺസർവേറ്റീവുകൾക്ക് 27% വോട്ട് വിഹിതവും നൽകുന്നു. അടുത്ത പ്രധാനമന്ത്രിയായി കണക്കാക്കുന്നതിൽ സ്റ്റാർമറിന് ഇപ്പോഴും സുനാകിന് എതിരെ ആറ് പോയിന്റിന്റെ ലീഡാണുള്ളത്. എന്നാൽ കൂടുതൽ വോട്ടർമാരും 'ഇവർ ഇരുവരുമല്ല' എന്ന നിലപാടിലാണ് ഇപ്പോഴും സ്വീകരിക്കുന്നത്.
ഇതിന് പുറമെ സുനാക് രാജിവെയ്ക്കണമെന്ന് വോട്ടർമാർ വൻതോതിൽ ആവശ്യപ്പെടുന്നില്ലെന്നതും പ്രധാനമാണ്. 40% പേർ രാജിവെയ്ക്കാൻ ആവശ്യപ്പെടുമ്പോൾ 34% സുനാക് നേതാവായി തുടരണമെന്നും അഭിപ്രായപ്പെടുന്നു. അതേസമയം വോട്ടർമാർ പ്രധാന വിഷയങ്ങളായി കണക്കാക്കുന്നത് പ്രധാനമായും ഇപ്പോൾ എൻഎച്ച്എസാണ്. പണപ്പെരുപ്പം കുറയ്ക്കുന്നതും, ജീവിതച്ചെലവ് പ്രതിസന്ധിയും അടുത്ത സ്ഥാനത്തും, ഇന്ധന ചെലവുകൾ മൂന്നാമതുമാണ്.
© Copyright 2023. All Rights Reserved