ലണ്ടനിലെ ക്രോയ്‌ഡോണിൽ അധികൃതരെ മുൾമുനയിൽ നിർത്തിയ അക്രമിയെ കീഴടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അജ്ഞാത പദാർത്ഥവുമായി ഡ്രൈവറെയും, യാത്രക്കാരെയും ബന്ദികളാക്കിയ പ്രതിയെ ടേസർ ചെയ്ത് വീഴ്ത്തുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 10.30-ഓടെയാണ് ഭയപ്പെടുത്തുന്ന സംഭവങ്ങൾ നടന്നത്. റസിഡൻഷ്യൽ റോഡിലേക്ക് കുതിച്ചെത്തിയ പോലീസ് മൂന്ന് മണിക്കൂറോളം എടുത്താണ് പ്രതിയെ കീഴടക്കിയത്. 44-കാരനായ പുരുഷനെയാണ് അർദ്ധരാത്രിയോടെ ടേസർ ചെയ്ത ശേഷം ആശുപത്രിയിലെത്തിച്ചത്.ബസിൽ നിന്നും ഇയാൾ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. യാത്രക്കാരെ ഡബിൾ ഡെക്കർ ബസിൽ നിന്നും പുറത്തിറക്കിയ ശേഷമാണ് പോലീസ് വാഹനത്തിലേക്ക് കയറിയത്. യാത്രക്കാർ തെരുവിൽ നിൽക്കുമ്പോൾ സ്‌പെഷ്യലൈസ്ഡ് ബ്ലൂ കെമിക്കൽ സ്യൂട്ടുകൾ അണിഞ്ഞ പോലീസുകാരും സ്ഥലത്ത് എത്തി.ഡബിൾ ഡെക്കറിന്റെ ടോപ്പ് ഫ്‌ളോറിൽ ഒറ്റയ്ക്ക് ഇരുന്ന പുരുഷന് സമീപത്തേക്കാണ് പോലീസ് എത്തിയത്. പിന്നീട് ഇയാളെ വലിച്ച് തെരുവിലേക്ക് കൊണ്ടുവന്നു. ബ്രിക്സ്റ്റണിൽ നിന്നും ബസിൽ കയറിയ ഇയാൾ പുകവലിക്കാൻ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മറ്റ് യാത്രക്കാർ ഇത് ചോദ്യം ചെയ്തതോടെ കൈയിലുണ്ടായിരുന്ന അജ്ഞാത പദാർത്ഥം ഉയർത്തിക്കാണിച്ച് ഇയാൾ ഭീഷണിപ്പെടുത്തി.എന്നാൽ ഇയാളുടെ കൈയിലുണ്ടായിരുന്ന പദാർത്ഥം അപകടകരമായിരുന്നില്ലെന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് പ്രതി ഭീഷണി മുഴക്കിയതെന്ന് വ്യക്തമായി.
© Copyright 2023. All Rights Reserved