ലിവിങ് ടുഗെതർ ബന്ധങ്ങൾ തെറ്റാണെന്നും സമൂഹത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും സ്വവർഗ വിവാഹങ്ങൾ സാമൂഹിക ഘടനയെ തകർക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. യൂട്യൂബ് പോഡ്കാസ്റ്റിലൂടെ സസാരിക്കുകയായിരുന്നു അദ്ദേഹം.
-----------------------------
യു കെയുടെ ഏറ്റവും വലിയ പ്രശ്നം ആളുകൾ വിവാഹത്തിൽ നിന്ന് വ്യത്യസ്‌തമായി ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതും ലിവിങ് ടുഗെതർ ആയി ജീവിക്കുകയും ചെയ്യുന്നതാണെന്ന് ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തന്റെ സന്ദർശനത്തെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു.
"നിങ്ങൾ വിവാഹം കഴിച്ചില്ലെങ്കിൽ, നിങ്ങൾക്ക് എങ്ങനെ കുട്ടികളുണ്ടാകും? കുട്ടികളുടെ ഭാവി എന്തായിരിക്കും? നിങ്ങൾ സാമൂഹിക ഘടനയ്ക്ക് എതിരായി പ്രവർത്തിക്കുന്നത് വഴി അത് ആളുകളിൽ എന്ത് സ്വാധീനമാണ് ചെലുത്തുക?" എന്നും നിതിൻ ഗഡ്കരി ചോദിച്ചു.
സമൂഹമാണ് ആത്യന്തികമായി മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്, എന്നാൽ രാജ്യത്ത് സന്തുലിത ലിംഗ അനുപാതം നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹ ഊന്നിപ്പറഞ്ഞു. 1,500 സ്ത്രീകളും 1,000 പുരുഷന്മാരുമുണ്ടെങ്കിൽ, രണ്ട് ഭാര്യമാരെ തെരഞ്ഞെടുക്കാൻ ഞങ്ങൾ പുരുഷന്മാരെ അനുവദിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർഷ ഭാരതത്തിൽ വിവാഹമോചനം നിരോധിക്കേണ്ടതിന്റെ ആവശ്യകത ഇല്ലെന്നും എന്നാൽ ലിവിങ് ടുഗെതർ ബന്ധങ്ങൾ നല്ലതല്ലെന്നും കേന്ദ്രമന്ത്രി ആവർത്തിച്ചു. സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാൻ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിസമ്മതിച്ചതിനു പിന്നാലെയാണ് നിതിൻ ഗഡ്കരിയുടെ പ്രസ്താവന.
© Copyright 2024. All Rights Reserved