ബ്രിട്ടനിൽ ഏറ്റവും കുറവ് വേതനം കൈപ്പറ്റുന്നവരുടെ നിയമപരമായ കുറഞ്ഞ വേതന പരിധി 11.44 പൗണ്ട് ആക്കി വർദ്ധിപ്പിക്കുന്ന പദ്ധതി കഴിഞ്ഞയാഴ്ച്ചയായിരുന്നു ചാൻസലർ ജെറമി ഹണ്ട് പ്രഖ്യാപിച്ചത്. 2024 ഏപ്രിൽ മുതൽ നിലവിൽ വരുന്ന പുതിയ വേതന നിരക്ക്, നിലവിലുള്ളതിന്റെ ഏകദേശം 10 ശതമാനത്തോളം കൂടുതലാണ്. ഇപ്പോൾ ഇതിനെതിരെ ബ്രിട്ടീഷ് ചില്ലറ വിൽപന മേഖലയിലെ പ്രമുഖരായ കറീസ് രംഗത്ത് വന്നിരിക്കുകയാണ്. ചില്ലറ വിൽപന മേഖലയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചില്ലെന്നാണ് കറീസ് മേധാവി അലക്സ് ബാൾഡോക്ക് ആരോപിക്കുന്നത്.
ഈ പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെ ഒരു പൂർണ്ണ സമയ ജീവനക്കാരന് പ്രതിവർഷം 1,800 പൗണ്ട് അധികം നൽകാൻ തൊഴിലുടമ നിർബന്ധിതനാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തീർച്ചയായും കറീസ് പോലുള്ള ഹൈസ്ട്രീറ്റ് ചില്ലറ വിൽപനക്കാരിൽ വൻ സമ്മർദ്ദം ചെലുത്തുമെന്നും ഇലക്ട്രോണിക് ചില്ലറ വിൽപന ശൃംഖലയുടെ മേധാവി ചൂണ്ടിക്കാണിച്ചു. റീട്ടെയ്ൽ രംഗത്ത് ബിസിനസ്സ് റേറ്റ് വർദ്ധിപ്പിക്കാൻ കൂടി സർക്കാർ ഉദ്ദേശിക്കുന്ന സമയത്താണ് ഈ പ്രസ്താവന വന്നിരിക്കുന്നത്.തങ്ങളുടെ സഹപ്രവർത്തകർക്ക് മെച്ചപ്പെട്ട വേതനം നൽകുന്നുണ്ടെന്നാണ് വിശ്വാസം എന്ന് പറഞ്ഞ ബാൾഡോക്ക് അത് തുടരുമെന്നും അറിയിച്ചു. റീട്ടെയ്ൽ മേഖലയിൽ മൊത്തത്തിൽ ഏതാണ്ട് അര ബില്യൻ പൗണ്ടിന്റെ ബിസിനസ്സ് റേറ്റ് വർദ്ധനവ് വരാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ നാഷണൽ ലിവിംഗ് വേതനവും വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് തന്നെ, സർക്കാർ ഈ മേഖലയെ എത്രമാത്രം പരിഗണിക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.ഏതാണ്ട് 30 ലക്ഷം പേരാണ് ബ്രിട്ടനിലെ ചില്ലറ വിൽപന മേഖലയിൽ തൊഴിൽ ചെയ്യുന്നത്. ഇപ്പോൾ തന്നെ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന മേഖലയുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് തീർത്തും നിരുത്തരവാദപരമായ സമീപനമാണെന്നും ബാൽഡോക്ക്ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാൻ ഒരു പുനർചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.ചില്ലറ വിൽപന മേഖല മൊത്തത്തിൽ ഏതാണ് 1.95 ബില്യൻ പൗണ്ടിന്റെ ലോക്കൽ ടാക്സ് വർദ്ധന അടുത്ത വർഷം അഭിമുഖീകരിക്കാൻ ഇരിക്കുകയാണ്. ബിസിനസ്സ് റേറ്റ് കഴിഞ്ഞ വർഷം വർദ്ധിപ്പിക്കാതെ ജെറമി ഹണ്ട് മരവിപ്പിച്ചിരുന്നു. മാത്രമല്ല, 1,10,000 പൗണ്ട് വരെ പരിധി നിശ്ചയിച്ചു കൊണ്ട് 75 ശതമാനം കിഴിവും നൽകിയിരുന്നു ഇത് 2024 മാർച്ചിൽ അവസാനിക്കാൻ ഇരിക്കുകയാണ്. ഉയർന്ന് വരുന്ന ജീവിത ചെലവുകൾ, ഉപഭോക്താക്കളെ പണം ചെലവിടുന്നതിൽ നിന്നും പിന്തരിപ്പിക്കുന്നതിനാൽ ഈ മേഖല ഏറെ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഒക്ടോബറിൽ അവസാനിച്ച ആറ് മാസ കാലയളവിൽ കറീസ് രേഖപ്പെടുത്തിയത് വിൽപനയിൽ 4 ശതമാനം കുറവായിരുന്നു.
© Copyright 2024. All Rights Reserved