മോസ്കോ റഷ്യയിൽ സുപ്രധാനമായ ഉച്ചകോടിക്ക് ചൈനയുടെ
പ്രസിഡന്റ് ഷി ചിൻപിങ് ഇന്ന് എത്തുന്നതിനു മുൻപ് മോസ്കോയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. തുടർച്ചയായി മൂന്നാം ദിവസവും നടത്തിയ ആക്രമണത്തെത്തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങളെല്ലാം മണിക്കൂറുകളോളം പ്രവർത്തനം നിർത്തിവച്ചു. രണ്ടാം ലോകയുദ്ധ വിജയത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുന്ന നാളത്തെ ചടങ്ങിൽ മുഖ്യാതിഥിയായായണ് ഷി എത്തുന്നത്. പശ്ചാത്യരാജ്യങ്ങളുടെ കടുത്ത ഉപരോധത്തിൽ റഷ്യയ്ക്കു തുണയായത് ചൈനയായിരുന്നു. ഇരുരാജ്യങ്ങളുടെയും നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ സുപ്രധാനമായ എണ്ണ, വാതക കരാറുകളിൽ ഒപ്പുവച്ചേക്കും.
യുക്രെയ്നുമായി യുദ്ധത്തിലുള്ള റഷ്യയിൽ ചൈനയുടെ പ്രസിഡന്റ് നടത്തുന്ന സന്ദർശനത്തെ എതിർത്താണ് ആക്രമണം. വിജയദിനാഘോഷത്തിന്റെ ഭാഗമായി റെഡ് സ്‌ക്വയറിൽ നടക്കുന്ന സൈനിക പരേഡിൽ ചൈനീസ് സൈന്യവും പങ്കെടുക്കുന്നുണ്ട്. മറ്റ് 28 രാജ്യങ്ങളുടെ നേതാക്കളും വിജയദിനാഘോഷത്തിൽ പങ്കെടുക്കും. യുദ്ധം അവസാനിപ്പിക്കാൻ ഷി ഇടപെടണമെന്ന് യുക്രെയ്ൻ അഭ്യർഥിച്ചിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കി. കെജിബിയിലെ മുൻ കേണലായിരുന്ന പുട്ടിൻ 25 വർഷം മുൻപ് സെന്റ് പീറ്റേഴ്സ്ബർഗ് ഡപ്യൂട്ടി മേയറായാണ് ആദ്യം അധികാരത്തിലെത്തിയത്. ഇതേസമയം, യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു.
© Copyright 2024. All Rights Reserved