റോമൻ കത്തോലിക്ക സഭയും എൽ ജി ബി ടി സമൂഹവുമായുള്ള ബന്ധത്തിന് പുതിയ നിർവചനം നൽകിക്കൊണ്ട് സ്വവർഗ ദമ്പതികളെ ആശിർവദിക്കാൻ കത്തോലിക്ക പുരോഹിതർക്ക് അനുമതി നൽകിയിരിക്കുകയാണ് മാർപ്പാപ്പ. ചില പ്രത്യേക സാഹചര്യങ്ങളിൽ, ഒരേ ലിംഗത്തിൽ പെടുന്ന ദമ്പതികളേയും, അസാധാരണമായ സാഹചര്യങ്ങളിൽ വിവാഹിതരാകുന്നവരെയും ആശിർവദിക്കാൻ പുരോഹിതരെ അനുമതിക്കണം എന്നാണ് മാർപ്പാപ്പ പറഞ്ഞത്. എന്നാൽ, ഈ ആശിർവാദം സഭയുടെ അനുഷ്ഠാനങ്ങളുടെയോ, സാധാരണ വിവാഹങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളുടെയോ ഭാഗമാകരുതെന്നും വത്തിക്കാൻ അനുശാസിക്കുന്നു.
പുരുഷനും സ്ത്രീയ്ക്കും ഇടയിലുള്ള വിവാഹത്തെ മാത്രം വിവാഹബന്ധമായി കാണുന്ന രീതി തുടരുമെന്നും സഭ അറിയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ വരുത്തിക്കൊണ്ട് വത്തിക്കാൻ പുറപ്പെടുവിച്ച രേഖ ഇന്നലെ മാർപ്പാപ്പ അംഗീകരിച്ചു. ദൈവം എല്ലാത്തിനെയും സ്വാഗതം ചെയ്യുന്നു എന്ന ആശയമാണ് ഇതിന് പിന്നിലെങ്കിലും, ഓരോ കേസിലും അതിന്റെ ചുറ്റുപാടുകളും സാഹചര്യങ്ങളും അനുസരിച്ച് പ്രത്യേകമായ തീരുമാനങ്ങൾ എടുക്കാൻ വൈദികർക്ക് അധികാരമുണ്ടായിരിക്കും എന്നും രേഖയിൽ പറയുന്നു.
വിവാഹത്തെ കുറിച്ചുള്ള പരമ്പരഗത സങ്കൽപത്തെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ളതാണ് പുതിയ മാറ്റം എന്ന് ഈ രേഖകൾ പുറത്തുവിട്ടുകൊണ്ട് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പറഞ്ഞു. എന്നാൽ, സഭയുടെ സമീപനം കൂടുതൽ വിശാലമാക്കണം എന്ന മാർപ്പപ്പയുടേ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പുതിയ മാർഗ നിർദ്ദേശ രേഖ പുറപ്പെടുവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വവർഗ ബന്ധത്തെ പാപമായി തന്നെയാണ് ഇനിയും പരിഗണിക്കപ്പെടുക. ആശിർവാദം സ്വീകരിക്കുന്നവർക്ക് തികച്ചും ധാർമ്മികമായ ഒരു ഭൂതകാലം ഉണ്ടാകണമെന്നില്ല എന്നും അതിൽ പറയുന്നു. കത്തോലിക്ക വിശ്വാസ പ്രകാരം, ആശിർവാദം എന്നത് ഒരു പുരോഹിതൻ വഴി ദൈവത്തിനോട് നടത്തുന്ന ഒരു പ്രാർത്ഥനയോ, അപേക്ഷയോ ആണ്. അത് നടത്തുന്ന വ്യക്തിക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകണം എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ഒരു കർമ്മം.
അതുകൊണ്ടു തന്നെ സ്വർവർഗ്ഗ ദമ്പതികളെ ആശിർവദിക്കുന്നത് അത്., അത്തരം വിവാഹങ്ങളോടുള്ള സഭയുടെ സമീപനം മാറി എന്നർത്ഥമാക്കുന്നില്ല എന്നും കർദ്ദിനാൾ പറഞ്ഞു. എന്നിരുന്നാലും ഇത്തരം കാര്യങ്ങളിൽ സഭയുടെ സമീപനം മയപ്പെടുന്നു എന്നതിന്റെ സൂചനയാണ് ഈ മാറ്റം. 2021-ൽ പോപ്പ് പറഞ്ഞിരുന്നത് പുരോഹിതർക്ക് സ്വവർഗ ദമ്പതികളെ ആശിർവദിക്കാൻ കഴിയില്ല കാരണം ദൈവത്തിന് ഒരിക്കലും പാപത്തെ അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു. എന്നാൽ, പിന്നീട് ഈ നിലപാറ്റ് തിരുത്താൻ ഒരുങ്ങുകയാണെന്ന ചില സൂചനകൾ ഒക്ടോബറിൽ വത്തിക്കാൻ നൽകിയിരുന്നു. സഭയുടെ ഇക്കാര്യത്തിലുള്ള അവ്യക്തത മൂലം ചില രാജ്യങ്ങളിലെ ബിഷപ്പുമാർ, ഇത്തരം ദമ്പതികളെ ആശിർവദിക്കുന്നതിനുള്ള അധികാരം നേരത്തെ തന്നെ പുരോഹിതർക്ക് നൽകിയിരുന്നു.
© Copyright 2023. All Rights Reserved