തെക്കൻ ഫിലിപ്പൈൻസിലെ സ്വർണ്ണ ഖനന ഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നെന്നും 51 ഓളം പേരെ കാണാതായതായും 32 പേർക്ക് അപകടത്തിൽ പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ മിൻഡാനാവോ ദ്വീപിലെ പർവതപ്രദേശമായ മസാര ഗ്രാമത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ 60 മണിക്കൂറോളം ഉരുൾപൊട്ടലിന് അടിയിൽ കുടുങ്ങിപ്പോയ ഒരു മൂന്ന് വയസുകാരിയെ ജീവനോടെ രക്ഷപ്പെടുത്താൻ പറ്റിയത് രക്ഷാപ്രവർത്തകർക്ക് വലിയ ആശ്വാസമായി. അപകടം നടന്ന് 60 മണിക്കൂറിന് ശേഷവും കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടിയത് 'മഹാത്ഭുത'മെന്നാണ് രക്ഷാപ്രവർത്തകർ വിശേഷിപ്പിച്ചത്. അതേസമയം 50 മീറ്റർ (164 അടി) ആഴമുള്ള പ്രദേശത്ത് ഇനിയും തിരച്ചിൽ നടത്താനുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. മിൻഡാനാവോ മേഖലയിലെ ദാവോ ഡി ഓറോ പ്രവിശ്യയിലെ മസാര എന്ന സ്വർണ്ണ ഖനന ഗ്രാമത്തിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. അപകടത്തിൻറെ നിരവധി ഫോട്ടോകളും വീഡിയോയും ഫിലിപ്പൈൻ റെഡ് ക്രോസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. കുട്ടിയെ പുതപ്പിൽ പൊതിഞ്ഞ് ഓക്സിജൻ സിലിണ്ടറിൻറെ സഹായത്തോടെ കൃത്രിമ ശ്വാസം നൽകിയ ശേഷം അടുത്തുള്ള മവാബ് മുനിസിപ്പാലിറ്റിയിലെ ആശുപത്രിയിൽ എത്തിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. അപകടത്തിന് പിന്നാലെ കാണാതായവർ ഇതിനകം മരിച്ചിരിക്കാമെന്ന് കരുതുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴും നിരവധി ആളുകൾ മണ്ണിനടിയിലാണ്. അതേസമയം 60 മണിക്കൂറിന് ശേഷം മൂന്ന് വയസുകാരിയെ ജീവനോടെ കണ്ടെത്തിയതിൽ രക്ഷാപ്രവർത്തകർ വലിയ സന്തോഷത്തിലാണ്.
© Copyright 2023. All Rights Reserved