എൽ.ഡി.എഫ് സർക്കാറിന്റെ അഴിമതിയും ധൂർത്തും സാമ്പത്തിക തകർച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാൻ യു.ഡി.എഫ് നേതൃത്വത്തിൽ 140 മണ്ഡലങ്ങളിലും നടത്തുന്ന കുറ്റവിചാരണ സദസ്സിൻറെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത്. ഡിസംബർ രണ്ടിനു തന്നെ ജില്ലകളിൽ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ ജില്ല തല ഉദ്ഘാടനവും നടക്കും. ഡിസംബർ 22 വരെയായിരിക്കും സദസ്സുകൾ നടത്തുക. സദസ്സിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിചാരണ നടത്തുമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.സർക്കാറിനെതിരായ കുറ്റവിചാരണ സദസ്സിൽ യു.ഡി.എഫ് പ്രവർത്തകർക്കുപുറമെ, സർക്കാറിൽ നിന്ന് വിവിധ ഇനങ്ങളിൽ പണം ലഭിക്കാതെ കഷ്ടതയനുഭവിക്കുന്ന നെൽ, നാളികേര, റബർ കർഷകർ, കെ.എസ്.ആർ.ടി.സി അടക്കം സ്ഥാപനങ്ങളിലെ പെൻഷൻ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവർ, ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന പട്ടികജാതി, വർഗ വിഭാഗക്കാർ, മത്സ്യത്തൊഴിലാളികൾ, സാമൂഹികക്ഷേമ പെൻഷനും ചികിത്സ സഹായവും ലഭിക്കാത്തവർ, പി.എസ്.സി റാങ്ക് ലിസ്റ്റിൽപെട്ടവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജോലിക്ക് കാത്തിരിക്കുന്ന തൊഴിൽരഹിതർ തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കും.കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, മലപ്പുറത്ത് താനൂർ, തൃശൂരിൽ ഒല്ലൂർ, എറണാകുളത്ത് കളമശ്ശേരി, തിരുവനന്തപുരത്ത് നേമം തുടങ്ങിയ മണ്ഡലങ്ങളിലായിരിക്കും ജില്ലതല ഉദ്ഘാടനം. ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും മൂന്നാം പ്രതി കൃഷിമന്ത്രിയും നാലാം പ്രതി ധനമന്ത്രിയുമാണ്. മരിച്ച കർഷക കുടുംബങ്ങളിലെ അംഗങ്ങളെ കൃഷി വകുപ്പ് ദത്തെടുക്കണം. നവകേരള സദസ്സിനായി യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഭരണസമിതി തീരുമാനം മറികടന്ന് തുക അനുവദിച്ചാൽ ഭവിഷ്യത്ത് ഉദ്യോഗസ്ഥർ നേരിടേണ്ടിവരുമെന്നും ഹസൻ പറഞ്ഞു.
© Copyright 2024. All Rights Reserved