
ഡബ്ലിൻ ഇന്ത്യക്കാരനെ ജനക്കൂട്ടം തെരുവിൽ നഗ്നനാക്കി ക്രൂരമായി മർദിച്ചു. അയർലൻഡിലേക്ക് കുടിയേറിയ യുവാവിനെ ടാലറ്റിലെ പാർക്ക് ഹിൽ റോഡിലാണ് ഒരു കൂട്ടം ഐറിഷ് യുവാക്കൾ മർദിച്ചത്. ആക്രമണത്തിൽ യുവാവിൻ്റെ കൈകൾക്കും കാലുകൾക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. വംശീയ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അയർലൻഡിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര സംഭവത്തെ അപലപിച്ചു. പരുക്കേറ്റയാളോട് ഐറിഷ് ജനത കാണിച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനപ്രതിനിധികൾ പരുക്കേറ്റയാളെ സന്ദർശിച്ചു. പരുക്കേറ്റയാൾ മൂന്ന് ആഴ്‌ച മുൻപാണ് അയർലൻഡിലെത്തിയതെന്നും സംഭവത്തിന്റെ ഞെട്ടലിലാണെന്നും സ്‌ഥലത്തെ കൗൺസിലർ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
"ടാലറ്റിൽ ഇത്തരം സംഭവങ്ങൾ വർധിക്കുകയാണ്. പൊലീസ് ജാഗ്രത പാലിക്കണം. അയർലൻഡിലേക്ക് വരുന്ന ധാരാളം ഇന്ത്യക്കാർ വർക്ക് പെർമിറ്റുകളിലാണ് എത്തുന്നത്. ആരോഗ്യമേഖലയിലോ ഐടിയിലോ മറ്റോ പഠിക്കാനും ജോലി ചെയ്യാനും വരുന്നവരാണവർ"-അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാർക്കെതിരെ ആക്രമണങ്ങൾ കൂടുന്നുണ്ടെന്നും അവർ പ്രശ്നക്കാരാണെന്നുള്ള പ്രതീതി ഉണ്ടാക്കാനുള്ള മനഃപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
















© Copyright 2025. All Rights Reserved