
റാവൽപിണ്ടി പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായ വിവരം പാക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാക്ക് ചാര സംഘടനയായ ഐഎസ്ഐയാണ് ഇമ്രാൻ ഖാനെ കൊലപ്പെടുത്തിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം പാക്ക് സർക്കാറോ ജയിൽ അധികൃതരോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 73 കാരനായ ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ ജയിലിലാണ്.
ഇമ്രാൻ ഖാന്റെ കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ കാണാൻ ജയിൽ അധികൃതർ അനുവാദം നൽകിയില്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായ റിപ്പോർട്ടുകൾ പ്രചരിച്ചത്. ഖാനെ കാണണമെന്നാവശ്യപ്പെട്ട് അഡിയാല ജയിലിനു മുന്നിൽ പ്രതിഷേധിച്ച അദ്ദേഹത്തിന്റെ സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
ചാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്ഐയും ചേർന്ന് ഇമ്രാൻ ഖാനെ ജയിലിൽ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തർക്കപ്രദേശമായ ബലൂചിസ്‌താനിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്‌റ്റിൽ പറഞ്ഞു. ഈ വിവരം ശരിയാണെങ്കിൽ പാക്ക് തീവ്രവാദികളുടെ അവസാനമായിരിക്കും അത് സത്യം പുറത്തുവരുന്ന നിമിഷം പാക്ക് ഭരണകൂടത്തിൻ്റെ അവസാനത്തിന്റെ തുടക്കമാകുമെന്നും പോസ്‌റ്റിൽ പറഞ്ഞു.
താൻ ജയിലിൽ പീഡനമനുഭവിക്കുന്നതായി കഴിഞ്ഞ ജൂലൈയിൽ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ സൈനിക മേധാവി അസിം മുനീറായിരിക്കും അതിന് ഉത്തരവാദിയെന്നും പാർട്ടി പ്രവർത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടർന്ന് ആയിരക്കണക്കിന് തെഹ്രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ അഡിയാല ജയിലിനു മൂന്നിലെത്തിയിരിക്കുകയാണ്.
ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി കഴിഞ്ഞ മേയിലും അഭ്യൂഹം പ്രചരിച്ചിരുന്നു. വിവിധ ചിത്രങ്ങളും പ്രചരിച്ചിരുന്നു. അന്ന്, പ്രചാരണം വ്യാജമാണെന്ന് പാക്കിസ്‌ഥാൻ്റെ വാർത്താ വിതരണ മന്ത്രാലയം കുറിപ്പിറക്കിയിരുന്നു. 2013ൽ ഒരു പ്രചാരണ റാലിക്കിടെ സ്‌റ്റേജിൽനിന്നു വീണ ഇമ്രാൻ ഖാനെ ആളുകൾ എടുത്തുകൊണ്ടു പോകുന്ന ചിത്രമായിരുന്നു അന്ന് വ്യാപകമായി പ്രചരിച്ചിരുന്നത്.
















© Copyright 2025. All Rights Reserved