
ബെയ്റൂട്ട്: ആഗോള ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പ. സഭകൾക്കിടയിലെ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറക്കാനും സമാധാനത്തിനായി ഒന്നിച്ച് നിൽക്കാനുമാണ് ആഹ്വാനം. ഇസ്രയേൽ - പലസ്തീൻ പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്രം മാത്രമാണ് പോംവഴിയെന്നും മാർപ്പാപ്പ അടിവരയിട്ടു. തുർക്കി, ലെബനൻ സന്ദർശനത്തിനിടെയാണ് മാർപ്പാപ്പയുടെ പ്രഖ്യാപനം.
സഭയ്ക്കുള്ളിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും സഭയും ഇതര സഭകളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും ക്രൈസ്തവരും ഇതര മതങ്ങളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും മാർപ്പാപ്പ തുർക്കി, ലെബനൻ യാത്രയിലുടനീളം സംസാരിച്ചു. സഭയും ഇതര സഭകളും തമ്മിൽ ഐക്യമുണ്ടാവണമെന്നും പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.
തുർക്കിയിലെ മുസ്ലിം പള്ളിയിൽ മാർപ്പാപ്പ സന്ദർശനം നടത്തി. അക്രമത്തെ ന്യായീകരിക്കാൻ പോലും മതത്തെ ഉപയോഗിക്കുന്ന കാലത്ത് യഥാർത്ഥ മതവിശ്വാസികൾ തമ്മിൽ സാഹോദര്യമുണ്ടാകണമെന്ന് മാർപ്പാപ്പ എടുത്തു പറഞ്ഞു. ലെബനോനിലേക്ക് പോകുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി. ഇസ്രയേൽ - പലസ്തീൻ സംഘർഷത്തെ കുറിച്ച് ചോദിച്ചപ്പോൾ രണ്ട് രാജ്യങ്ങളുണ്ടാവുക എന്നത് മാത്രമാണ് ഏക പരിഹാരമെന്നാണ് സഭയുടെ എക്കാലത്തെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു- "ഇപ്പോഴും ഇസ്രയേൽ ആ പരിഹാരം അംഗീകരിക്കുന്നില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ അതാണ് ഒരേയൊരു പരിഹാരമെന്ന് ഞങ്ങൾ കരുതുന്നു"
















© Copyright 2025. All Rights Reserved