
യുകെയിലെ ഐഎൽആർ / സ്ഥിരതാമസ യോഗ്യതയിൽ നിർദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വീസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ ഐഒസി (യുകെ) - കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ വൻ ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അടിയന്തര ഓൺലൈൻ 'സൂം' സെമിനാർ വിജയകരമായി.
-------------------aud--------------------------------
കേംബ്രിജ് എംപിയും മുൻ മന്ത്രിയുമായ ഡാനിയേൽ സെയ്‌ക്‌നർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിയമ ഉപദേഷ്ടാവും കേംബ്രിജ് മുൻ മേയറുമായ സോളിസിറ്റർ അഡ്വക്കേറ്റ് കൗൺസിലർ ബൈജു തിട്ടാല, ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ (അസൈലം & മൈഗ്രേഷൻ) സീനിയർ പോളിസി അസോസിയേറ്റ് കമ്മിഷണർ ബെത്ത് ഗാർഡിനർ-സ്മിത്ത് എന്നിവർ സെമിനാറിൽ പങ്കെടുത്ത് വ്യക്തവും വിദ്ഗദവുമായി സെഷൻ നയിച്ചു. നൂറ്റമ്പതോളം പേർ പങ്കുചേർന്ന സെമിനാറിൽ പുതിയ കുടിയേറ്റ നിയമ നിർദേശവുമായി ബന്ധപ്പെട്ട വിവിധ നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ചോദ്യോത്തര സെഷനും നടന്നു. വിഷയത്തിന്റെ ഗൗരവവും ആശങ്കകളും മനസ്സിലാക്കുന്നുവെന്നും പുതിയ ഐഎൽആർ നയ നിർദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ അതീവ ഗൗരവമായിത്തന്നെ, പാർലിമെന്റിൽ അവതരിപ്പിക്കുവാനും എംപിമാർക്കിടയിൽ സ്വാധീനം ചെലുത്തുവാനും കേംബ്രിജ് എംപിയും മുൻ കാബിനറ്റ് മന്തിയുമായിരുന്ന ഡാനിയേൽ സെയ്‌ക്‌നർ തന്റെ പൂർണ്ണവും ആത്മാർഥവുമായ പിന്തുണ വാഗ്ദാനം നൽകി. വിദഗ്ധ തൊഴിലാളി വീസയിലും പങ്കാളിയുടെ വീസയിലും യുകെയിൽ എത്തിയിട്ടുള്ള വ്യക്തികൾ പത്ത് വർഷ പാതയിലേക്ക് നിർബന്ധിതരാകുമോ എന്ന ചോദ്യത്തിന് ഡാനിയൽ സെയ്‌ക്‌നർ എംപി, 'നിയമങ്ങൾ പാതിവഴിയിൽ മാറ്റം വരുത്തുന്നത് അന്യായമായിരിക്കും' എന്ന് പറഞ്ഞു. സർക്കാർ നിർദേശങ്ങൾ അന്തിമമാക്കിയിട്ടില്ലെന്ന് ഊന്നിപ്പറയുന്നതിനിടയിൽ ഇത് പ്രധാനമായും ബാധകമാകുക പുതിയതായി വരുന്നവർക്കാണെന്നും ആളുകളെ ഇങ്ങോട്ട് ക്ഷണിക്കുകയും അവരുടെ അവകാശ നിയമങ്ങൾ പാതിവഴിയിൽ മാറ്റം വരുത്തുന്നത് അന്യായമായി ആർക്കും തോന്നുമെന്നും പറഞ്ഞു.
കുടിയേറ്റക്കാർ യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സെയ്‌ക്‌നർ ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് ആരോഗ്യ, സാമൂഹിക പരിചരണം, ഭക്ഷ്യ ഉൽപ്പാദനം തുടങ്ങിയ സുപ്രധാന മേഖലകൾ. അമിതമായ കർക്കശമായ നിയമങ്ങൾ ജനങ്ങൾക്കും തൊഴിലാളികൾക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എംപിമാരും ആഭ്യന്തര സെക്രട്ടറിയുമായും നേരിട്ട് ഈ വിഷയങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി ഏത് നയ മാറ്റത്തിനും നിയമം നീതി കേന്ദ്രമായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ സീനിയർ പോളിസി അസോസിയേറ്റ് ബെത്ത് ഗാർഡിനർ സ്മിത്ത്, നിർദ്ദിഷ്ട ഐഎൽആർ പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദവും ആധികാരികവുമായ വിശദീകരണം നൽകി. പുതിയ ILR ബേസ്‌ലൈൻ 5 വർഷത്തിൽ നിന്ന് 10 വർഷമായി വർധിപ്പിക്കാൻ തന്നെ ഉദേശിച്ചുള്ളതാണ് എങ്കിലും കുറച്ച് വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടത്രേ. ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകർക്ക് ഈ നിർദ്ദേശത്തിന് കീഴിൽ യോഗ്യത നേടുന്നതിന് ദൈർഘ്യം എടുക്കും . ഉയർന്ന വരുമാനമുള്ളവർക്ക് നികുതി സംഭാവനകളിലൂടെ ആവശ്യമായ വർഷങ്ങൾ കുറച്ചേക്കാം, അതേസമയം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ അല്ലെങ്കിൽ ചില ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് അവരുടെ ടൈംലൈൻ 5-10 വർഷം വരെ നീട്ടിയേക്കാം. ILR നേടുന്നവർ പോലും ആനുകൂല്യങ്ങൾക്ക് അർഹരല്ല, ബ്രിട്ടിഷ് പൗരന്മാർക്ക് അർഹത പരിമിതപ്പെടുത്തികൊണ്ടുള്ള അദ്ഭുതപൂർവമായ മാറ്റം അടക്കം കൂടുതൽ ഗൗരവമായ നിയമ ഭേദഗതികൾക്കും സർക്കാർ ആലോചിക്കുന്നുണ്ടെന്നും ട്രാൻസിഷണൽ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ അഭിസംബോധന ചെയ്ത് ബെത്ത് വ്യക്തമാക്കി.
സെഷന്റെ അവസാനത്തിൽ, മുൻ നിയമ പരിഷ്കരണ ക്യംപെയ്‌നുകളിൽ ഉണ്ടായിരുന്നതുപോലെ, കമ്യൂണിറ്റി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്ന വാഗ്ദാനം അദ്ദേഹം എംപി നൽകി. പുതിയ പ്രൊപോസൽ വളരെ ഗൗരവമാണെന്നും സമ്പദ്‌വ്യവസ്ഥയിലും ആരോഗ്യ സേവനത്തിലും ഉണ്ടാകുന്ന ആഘാതം ഗണ്യമായിരിക്കും എന്നും ആളുകൾ അവരുടെ ശബ്ദം കേൾക്കേണ്ടത് പ്രധാനമാണ് എന്നും ചൂണ്ടിക്കാട്ടിയ എംപി, സമൂഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ സന്തുഷ്ടനാണ് എന്നും ഉറപ്പു നൽകി. കൺസൾട്ടേഷൻ ഘട്ടത്തിൽ തുടർച്ചയായ സംവാദത്തിന്റെയും കൂട്ടായ ഇടപെടലിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, സംഘാടകർക്കും പങ്കെടുത്തവർക്കും സെയ്‌ക്‌നർ നന്ദിയും അറിയിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മോഡറേറ്ററായി. ഐഒസി (യുകെ) ലീഗൽ അഡ്വൈസർ അഡ്വ.ബൈജു തിട്ടാല 'സെമിനാർ ലീഡ്' ആയിരുന്നു. സെമിനാറിന്റെ വിജയകരമായ ഏകോപനത്തിന് ഐഒസി കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, നിർവാഹക സമിതി അംഗം ഷോബിൻ സാം, മിഥുൻ, സൈമൺ ചെറിയാൻ, ജിബ്സൺ ജോർജ്, അരുൺ ഫിലിപ്പോസ്, ഐബി കെ ജോസഫ്, ജോബിൻ സെബാസ്റ്റ്യൻ, ജിബീഷ് തങ്കച്ചൻ, ബിബിൻ കാലായിൽ, ബിബിൻ രാജ്, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, ജോർജ് ജോൺ തുടങ്ങിയവർ കോഓർഡിനേറ്റ് ചെയ്തു.
പുതിയ ഐഎൽആർ നിർദേശങ്ങളുടെ കൺസൾട്ടേഷനിലും ഇതര ആശങ്കകളിലും ഐഒസി യുകെ കേരള ചാപ്റ്റർ ഒപ്പം ഉണ്ടാവുമെന്നും പരമാവധി ആളുകളിലൂടെ നിങ്ങളുടെ ശബ്ദം പ്രതിഷേധമായി എത്തിക്കുമെന്നും സാമൂഹ്യ പ്രതിബദ്ധത പുലർത്തുവാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.
















© Copyright 2025. All Rights Reserved