ജറുസലം യുദ്ധാനന്തര ഗാസയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഭരണസംവിധാനത്തിന് ഇസ്രയേലും യുഎസും പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗാസയിൽ പലസ്തീൻ സംഘടനകളുടെ സമ്പൂർണ നിരായുധീകരണവും സ്ഥിരതയും സാധ്യമാകുംവരെ അമേരിക്കൻ ഭരണം തുടരും. ഭരണത്തിൽ ഹമാസിനോ പലസ്‌തീൻ അതോറിറ്റിക്കോ പങ്കാളിത്തമുണ്ടാവില്ലെന്നും ഉന്നത സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. ഇസ്രയേലോ യുഎസോ പ്രതികരിച്ചിട്ടില്ല. പ്രാഥമിക ചർച്ചയാണു നടന്നത്. ഗാസയിലെ യുഎസ് ഭരണകാലാവധി തീരുമാനിച്ചിട്ടില്ല. മറ്റു ചില രാജ്യങ്ങൾക്കും ഭരണപങ്കാളിത്തം നൽകാൻ ആലോചനയുണ്ട്.
ഈ രാജ്യങ്ങൾ ഏതൊക്കെയെന്നു വ്യക്‌തമല്ല. നിലവിൽ വെസ്റ്റ്ബാങ്കിൽ പരിമിത അധികാരമുള്ള പലസ്തീൻ അതോറിറ്റിയെയും 2008 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനെയും പൂർണമായും മാറ്റിനിർത്തുമെങ്കിലും പലസ്തീൻ സാങ്കേതികവിദഗ്‌ധരെ ഉൾപ്പെടുത്തും. യുദ്ധം കഴിഞ്ഞാൽ ഗാസയിൽ ഹമാസ് രഹിത ഇടക്കാല സർക്കാർ വരുമെന്ന സൂചന നേരത്തേ ഇസ്രയേൽ നൽകിയിരുന്നു. യുഎസ് ഉൾപ്പെടുന്ന രാജ്യാന്തര സഖ്യം ഗാസയിലെ ഭരണത്തിനു മേൽനോട്ടം വഹിക്കണമെന്ന ശുപാർശ യുഎഇയും മുന്നോട്ടുവച്ചിരുന്നു. എന്നാൽ, പലസ്തീനിലെ ഇടപെടൽ മേഖലയിൽ കൂടുതൽ സംഘർഷമുണ്ടാക്കുമെന്നും സഖ്യകക്ഷികളടക്കം എതിർക്കുമെന്നും യുഎസിന് ബോധ്യമുണ്ട്.
© Copyright 2024. All Rights Reserved