
ഹൈദരാബാദ് സൗദി അറേബ്യയിൽ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർഥാടകരിൽ 18 പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. ഇവരിൽ ഒൻപത് പേർ കുട്ടികളാണ്. റെയിൽവേയിൽനിന്ന് വിരമിച്ച ഷെയ്ഖ് നസീറുദ്ദീനും ഭാര്യയും മകനും മൂന്ന് പെൺമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് ഉംറയ്ക്ക് പോയതെന്ന് ബന്ധു മുഹമ്മദ് അസ്ലം പറഞ്ഞു.
രാംനഗർ സ്വദേശികളായ നസിറുദ്ദീൻ (70), ഭാര്യ അഖ്തർ ബീഗം (62), മകൻ സലാവുദ്ദീൻ (42), പെൺമക്കളായ അമീന (44), റിസ്വാന (38), ഷബാന (40) എന്നിവരും കൊച്ചുമക്കളുമാണ് ഉറയ്ക്ക് പോയി തിരികെ മദീനയിലേക്കു മടങ്ങുംവഴിയുണ്ടായ അപകടത്തിൽ മരിച്ചത്. "പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ബസ് പൂർണമായി കത്തിനശിച്ചു. ശനിയാഴ്ച്‌ച തിരികെ ഹൈദരാബാദിൽ എത്തേണ്ടതായിരുന്നു ഇവർ. എന്താണ് സംഭവമെന്ന് വ്യക്തമായി അറിയില്ല. ഒരു കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ട 18 പേരാണ് ഇല്ലാതായത്. സംഭവത്തിൽ അന്വേഷണം വേണം. ട്രാവൽ ഏജൻസിയെക്കുറിച്ചും അന്വേഷിക്കണം" - മുഹമ്മദ് അസ്ലം പറഞ്ഞു.
മദീനയ്ക്ക് 30 കി.മീ. അടുത്ത് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് ബസ് കത്തിയമർന്നത്. ബസ്സിലെ യാത്രക്കാരെല്ലാം ഉറക്കമായിരുന്നു. അതുകൊണ്ടുതന്നെ രക്ഷപ്പെടാൻ സാധിച്ചില്ല. 45 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. ഇതിൽ മിക്കവരും ഹൈദരാബാദിൽനിന്ന് പോയവരാണ്.
















© Copyright 2025. All Rights Reserved