
അനധികൃത കുടിയേറ്റക്കാരെ തങ്ങളുടെ പ്രദേശത്ത് പാർപ്പിക്കുന്നതിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യ ഇംഗ്ലണ്ടിലെ ഒരു ചെറിയ ഗ്രാമം. ഓക്സ്ഫോർഡ്ഷെയറിലെ പിഡിംഗ്ടൺ എന്ന ചെറിയ ഗ്രാമമാണ് യുകെയിൽ നിന്ന് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനായി ഇന്ന് ഒരു വേറിട്ട വോട്ടെടുപ്പ് നടത്തിയത്,. ഗ്രാമത്തിന് സമീപമുള്ള ഉപയോഗശൂന്യമായ ഒരു മുൻ സൈനിക താവളത്തിൽ നൂറുകണക്കിന് അഭയാർത്ഥികളെ പാർപ്പിക്കാനുള്ള സർക്കാർ പദ്ധതിക്കെതിരെയാണ് ഈ പ്രതിഷേധം,. ആകെ അഞ്ഞൂറിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ ഗ്രാമത്തിൽ ഇതിലധികം അഭയാർത്ഥികൾ എത്തുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. തങ്ങളുടെ ഗ്രാമത്തിലെ സമാധാനപരമായ അന്തരീക്ഷം നഷ്ടപ്പെടുമെന്നും അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാകുമെന്നും ഗ്രാമവാസികൾ സർക്കാരിനെ മുൻപ് അറിയിച്ചിരുന്നു. പലതവണ പരാതി നൽകിയിട്ടും സർക്കാർ തങ്ങളുടെ ആശങ്കകൾ ചെവിക്കൊള്ളാത്തതിനാലാണ് ഗ്രാമവാസികൾ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. യുകെയിൽ നിന്നും വിട്ടുപോയി സ്വന്തമായി ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയി മാറാനാണ് ഗ്രാമവാസികൾ തമാശരൂപേണയാണെങ്കിലും ഈ വോട്ടെടുപ്പിലൂടെ ലക്ഷ്യമിടുന്നത്. തങ്ങളുടെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഇന്ന് വളരെ ഗൗരവത്തോടെയാണ് പ്രാദേശിക ഭരണസമിതി ഈ സ്വാതന്ത്ര്യ ഹിതപരിശോധന സംഘടിപ്പിച്ചത്. ഈ വോട്ടെടുപ്പിന് നിയമപരമായ യാതൊരു സാധുതയുമില്ലെങ്കിലും സർക്കാരിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെയുള്ള ശക്തമായ ഒരു പ്രതീകാത്മക പ്രതിഷേധമായാണ് ഇതിനെ കാണുന്നത്. ഹോം ഓഫീസ് അധികൃതർ ഗ്രാമവാസികളുമായി നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഗ്രാമത്തിന്റെ ഈ വേറിട്ട പ്രതിഷേധം ഇന്ന് ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര തലത്തിലും വലിയ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. മുൻ സർക്കാരുകളുടെ കാലത്ത് ആരംഭിച്ച ഈ കുടിയേറ്റ നയം പുതിയ സർക്കാരിനും വലിയ തലവേദനയായി മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. കുടിയേറ്റക്കാരെ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് പിന്തുണയുമായി സമീപത്തെ മറ്റ് ഗ്രാമങ്ങളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ രാജ്യത്തെ നിയമമനുസരിച്ച് അഭയാർത്ഥികൾക്ക് ആവശ്യമായ താമസസൗകര്യം നൽകാൻ സർക്കാർ അന്താരാഷ്ട്ര തലത്തിൽ ബാധ്യസ്ഥരാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇന്ന് നടന്ന വോട്ടെടുപ്പിന്റെ അന്തിമ ഫലം വരും മണിക്കൂറുകളിൽ പ്രഖ്യാപിക്കുമെന്നും തുടർനടപടികൾ പിന്നീട് തീരുമാനിക്കുമെന്നും ഗ്രാമമുഖ്യൻ വ്യക്തമാക്കി. സർക്കാരിന്റെ കുടിയേറ്റ നയങ്ങളോടുള്ള ജനങ്ങളുടെ വർദ്ധിച്ചുവരുന്ന അതൃപ്തിയാണ് പിഡിംഗ്ടൺ ഗ്രാമത്തിലെ ഈ സംഭവവികാസങ്ങൾ വരച്ചുകാട്ടുന്നത്.
















© Copyright 2025. All Rights Reserved