കലോത്സവങ്ങൾക്ക് പണപ്പിരിവ് പാടില്ല; എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കി ബാലാവകാശ കമ്മീഷൻ

24/08/26
Kerala school kalolsavam

സംസ്ഥാനത്തെ സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സുപ്രധാന ഇടപെടൽ. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്നോ അവരുടെ രക്ഷിതാക്കളിൽ നിന്നോ കലോത്സവ നടത്തിപ്പിനായി യാതൊരുവിധ പണപ്പിരിവും നടത്താൻ പാടില്ലെന്ന് കമ്മീഷൻ കർശന നിർദ്ദേശം നൽകി. സംസ്ഥാനത്തെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെയുള്ള കലോത്സവങ്ങൾക്ക് വിദ്യാർത്ഥികളിൽ നിന്ന് വ്യാപകമായി പണപ്പിരിവ് നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഉത്തരവ്. കമ്മീഷൻ അധ്യക്ഷൻ കെ.വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫുൾ ബെഞ്ചാണ് കുട്ടികൾക്ക് ആശ്വാസമാകുന്ന ഈ സുപ്രധാന തീരുമാനമെടുത്തത്. കലോത്സവ നടത്തിപ്പ് കൂടുതൽ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കാൻ നിരവധി മികച്ച നിർദ്ദേശങ്ങൾ കമ്മീഷൻ സർക്കാരിന് മുന്നോട്ടുവെച്ചിട്ടുണ്ട്. മത്സരങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ മത്സരാർത്ഥിക്കും ലഭിക്കുന്ന മാർക്കുകൾ വേദിയിൽ തന്നെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡിലൂടെ തത്സമയം പ്രദർശിപ്പിക്കണം. ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള മത്സരങ്ങളിൽ വിധികർത്താക്കളുടെ പേരും വിദ്യാഭ്യാസ യോഗ്യതയും അവരുടെ പ്രാവീണ്യവും സ്ക്രീനിൽ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. വിധികർത്താക്കളെ തിരഞ്ഞെടുക്കുന്നതിന് കൃത്യവും വ്യക്തവുമായ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക പാനലിൽ നിന്നുള്ള യോഗ്യരായ വിധികർത്താക്കളെ മാത്രമേ ഇത്തരം മത്സരങ്ങൾക്ക് പരിഗണിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു. ഉപജില്ലാ, റവന്യൂ ജില്ലാ മത്സരങ്ങളിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും അംഗീകരിച്ച പാനലിൽ നിന്ന് മാത്രമേ വിധികർത്താക്കളെ നിയമിക്കാൻ പാടുള്ളൂ. റവന്യൂ ജില്ലാ മത്സരങ്ങൾക്ക് മറ്റ് ജില്ലകളിൽ നിന്നുള്ള വിധികർത്താക്കളെ കൊണ്ടുവരണമെന്നും ഉപജില്ലകൾക്കും സമാനമായ മാനദണ്ഡം ബാധകമാക്കണമെന്നും കമ്മീഷൻ നിഷ്കർഷിക്കുന്നു. ഇത് വിധിനിർണ്ണയത്തിൽ പണ്ടുമുതലേ ആരോപിക്കപ്പെടുന്ന പക്ഷപാതിത്വം ഇല്ലാതാക്കാൻ വലിയ തോതിൽ സഹായിക്കും. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന വേദികൾ സാമ്പത്തിക ചൂഷണത്തിനുള്ള അവസരമായി ഒരിക്കലും മാറരുതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കാനും കമ്മീഷൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu