
വാഷിങ്‌ടൻ എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ ഉയർത്തി ഡോണൾഡ് ട്രംപ്. 1,00,000 ഡോളർ വാർഷിക ഫീസ് (ഏകദേശം 88 ലക്ഷം രൂപ) ഏർപ്പെടുത്താനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു എച്ച് വൺ ബി വിസയ്ക്ക് ഇതുവരെ ഈടാക്കിയിരുന്നത്. ഇതിൽ നിന്നാണ് ഒറ്റയടിക്ക് 88 ലക്ഷത്തിലേക്ക് ഫീസ് കുത്തനെ ഉയർത്തിയത്.
ഉയർന്ന വൈദഗ്‌ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ ആശ്രയിക്കുന്നതു പ്രധാനമായും എച്ച്1ബി വീസയാണ്. ഇന്ത്യയിൽനിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയും കുടിയേറ്റം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
ഹ്യൂമനോയ്‌ഡുകളെ ജനിപ്പിച്ച്' ചൈന; വൻ ഓർഡറുമായി ഹ്യുണ്ടേയ്; ഇന്ത്യ ഇടപെടണം
യുഎസ് പൗരന്മാരെയും സ്‌ഥിര താമസക്കാരെയും കൊണ്ട് നികത്താൻ പ്രയാസമുള്ള ഉയർന്ന വൈദഗ്‌ധ്യമുള്ള ജോലികൾക്കായി മികച്ച വിദേശികളെ കൊണ്ടുവരാനാണ് എച്ച്1ബി വീസകളിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നീക്കത്തെ ടെക് വ്യവസായം എതിർക്കില്ലെന്ന് ട്രംപ് പറഞ്ഞു. അവർ വളരെ സന്തോഷത്തിലായിരിക്കുമെന്ന് താൻ കരുതുന്നതായും അദ്ദേഹം കുട്ടിച്ചേർത്തു. 'കമ്പനികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട്. ഈ പ്രഖ്യാപനം അമേരിക്കയ്ക്ക് നല്ല തൊഴിലാളികളെ ലഭിക്കുമെന്ന് ഉറപ്പാക്കും'- ട്രംപ് പറഞ്ഞു.
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ ജോലിക്ക് ആളുകളെ കണ്ടെത്താൻ പ്രയാസമുള്ളതിനാലാണ് ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ളവർക്കായി 1990ൽ എച്ച്1ബി പ്രോഗ്രാം ആരംഭിച്ചത്. കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ ലഭിക്കാൻ ഈ വീസകൾ കമ്പനികളെ സഹായിക്കുന്നുണ്ടെന്നും തൊഴിലാളികളുടെ സംരക്ഷണം കുറവാണെന്നും വിമർശകർ പറയുന്നു.
ഓരോ വർഷവും 85,000 വീസകളാണ് നറുക്കെടുപ്പിലൂടെ നൽകിയിരുന്നത്. ഈ വർഷം ആമസോണാണ് എച്ച്1ബി വീസകൾ ഏറ്റവും കൂടുതൽ നേടിയത്. 10,000 ൽ അധികം വീസകൾ ലഭിച്ചു. ടാറ്റ കൺസൾട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ എന്നീ കമ്പനികളാണ് തൊട്ടുപിന്നിലുള്ളത്. കലിഫോർണിയയിലാണ് എച്ച്1ബി തൊഴിലാളികൾ ഏറ്റവും കൂടുതലുള്ളത്.
















© Copyright 2025. All Rights Reserved