
പ്രൊവോ, യൂട്ടാ . യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്‌ടിവിസ്‌റ്റുമായ ചാർലി കർക്കിനെ (31) വെടിവച്ചുകൊന്ന കേസിൽ അറസ്‌റ്റിലായ ടൈലർ റോബിൻസന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് പ്രോസ്ക്യൂട്ടർമാർ. വാഷിങ്‌ടൻ കൗണ്ടി ജയിലിൽ കഴിയുന്ന 22കാരനായ റോബിൻസൻ ഓൺലൈനായി കോടതിയിൽ ഹാജരായി. യുട്ടാ കൗണ്ടി ഡിസ്ട്രിക്‌ട് അറ്റോർണി ജെഫി ഗ്രേ കൊലക്കുറ്റം ചുമത്തിയത് റോബിൻസൻ നിർവികാരനായി കേട്ടുനിന്നു. കേസ് 29ന് വീണ്ടും പരിഗണിക്കും. കൊലയാളിക്ക് വധശിക്ഷ നൽകണമെന്ന് ട്രംപ് ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
യുട്ടാവാലി യൂണിവേഴ്‌സിറ്റി ക്യാംപസിൽ സംവാദപരിപാടിക്കിടെ ഈ മാസം 10നാണ് കർക് വെടിയേറ്റു മരിച്ചത്. 30 മണിക്കൂറിനുശേഷം മാതാപിതാക്കളുടെ സമ്മർദത്തെത്തുടർന്നാണ് റോബിൻസൻ കീഴടങ്ങിയത്. കർക്കിനെ വെടിവച്ചശേഷം തോക്കുപേക്ഷിച്ച കടന്നുകളഞ്ഞ റോബിൻസൻ സുഹൃത്തും ഒരുമിച്ചുതാമസിച്ചിരുന്ന അനുരാഗപങ്കാളിയുമായ ആൾക്ക് അയച്ച സന്ദേശങ്ങൾ പ്രോസിക്യൂഷൻ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ കർക്കിനെ വെടിവച്ചുകൊന്നുവെന്ന് റോബിൻസൻ സമ്മതിക്കുന്നുണ്ട്. കർക്കിന്റെ വിദ്വേഷ നിലപാട് സഹിക്കാവുന്നതിലധികമാണെന്നും പറയുന്നു. ട്രാൻസ്‌ജെൻഡറുകൾക്കെതിരെ കർക് നടത്തിയ വിദ്വേഷ പ്രസംഗമാണ് പ്രകോപനമെന്ന് സൂചനയുണ്ട്. സന്ദേശങ്ങൾ മായിച്ചുകളയണമെന്നും ട്രാൻസ്‌ജെൻഡറായ പങ്കാളിയോട് റോബിൻസൻ ആവശ്യപ്പെട്ടിരുന്നു.
















© Copyright 2025. All Rights Reserved