
ന്യൂയോർക്ക് ആഗോള കുടിയേറ്റം കുറയ്ക്കണമെന്നും കാലാവസ്‌ഥാ മാറ്റത്തിനെതിരായ നയങ്ങൾ ലഘുകരിക്കണമെന്നും ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. പലസ്‌തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളുടെ നടപടിയെയും ട്രംപ് എതിർത്തു.
കുടിയേറ്റത്തിനെതിരായ യുഎസ് നയങ്ങൾ എല്ലാ രാജ്യങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്നു ട്രംപ് പറഞ്ഞു. കുട്ടമായുള്ള കുടിയേറ്റം രാജ്യങ്ങളുടെ ഘടനയെത്തന്നെ മാറ്റുകയാണ്. ഇത് അനുവദിക്കുന്ന രാജ്യങ്ങൾ നരകത്തിലേക്കു പോവുകയാണ്. കാലാവസ്‌ഥ മാറ്റത്തെ ചെറുക്കുന്നതിനായി രാജ്യങ്ങൾ സ്വീകരിച്ച നയങ്ങളിൽ നിന്നു പിന്നോട്ടുപോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കാലാവസ്‌ഥാ മാറ്റം ഒരു തട്ടിപ്പുപരിപാടിയാണ്. ഫോസിൽ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കണം -ട്രംപ് പറഞ്ഞു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്, റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കു മേൽ യുഎസ് ചുമത്തിയ പോലെ യൂറോപ്യൻ രാജ്യങ്ങളും നികുതി ചുമത്തണം. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് ഹമാസിനാണ് സഹായകമാവുക. ഹമാസ് ബന്ദിയാക്കിയ ഇസ്രായേലികളെ വിട്ടയക്കണം. അവശേഷിക്കുന്ന എല്ലാ ബന്ദികളും തിരിച്ചെത്തുന്ന വിധത്തിലുള്ള ഒരു വെടിനിർത്തലാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
















© Copyright 2025. All Rights Reserved